Sunday, March 06, 2022

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
    
ചോദ്യം: ആഗോളതലത്തിൽ രണ്ടാഴ്ചത്തേക്ക് ഒരു രൂപത്തിലും വൈദ്യുതി ലഭ്യമല്ലാത്ത ഒരു സാഹചര്യം നിങ്ങൾക്ക് സങ്കല്പിക്കാമോ? എന്താണ് പ്രശ്‌നങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യാം? 

Thursday, September 10, 2020

"കുടിവെള്ളം പലവിധം": ഒരു നവവധു.

വെള്ളം ഒരു വലിയ വിഷയം തന്നെ.

ജീവന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്. ഈ ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും വെള്ളം ആണെങ്കിലും ഉപയോഗയോഗ്യമായ ശുദ്ധജലം കുറവത്രേ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്.

വെള്ളം പല സ്ഥലങ്ങളിലും പലവിധം ആണ് കാണപ്പെടുന്നത്. ഭൂമിശാസ്ത്രം അനുസരിച്ച് ആയിരിക്കാം ഇങ്ങനെ.

എന്റെ വീട് കുന്നുകളും പാറകളും നിറഞ്ഞ ഒരു സ്ഥലം ആണ്. ഇവിടെയുള്ള കിണറുകളിലെ വെള്ളം നല്ല തെളിഞ്ഞതും തണുപ്പുള്ളതും കുടിക്കാൻ സുഖമുള്ളതും ആണ്. സോപ്പ് നല്ലതുപോലെ പതയും. എന്നാൽ ഇവിടെ തന്നെയുള്ള കുഴൽ കിണറിലെ വെള്ളം അല്പം മങ്ങിയതും ചവർപ്പ് കലർന്നതും ആണ്. പാറയുടെ മണവും.

എന്നാൽ എന്റെ ഭാര്യയുടെ നാട്ടിൽ വെള്ളത്തിന് ചേറിന്റെ ഒരു നിറമാണ്. തീരദേശത്തോട് അടുത്തുകിടക്കുന്ന അവിടെ എല്ലാരും വാട്ടർ ടാങ്കിന്റെ ഔട്ട് ലെറ്റ് പൈപ്പിൽ വലിയ ഫിൽറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫിൽറ്റർ ചെയ്ത വെള്ളമാണ് വീടുകളിൽ ഉപയോഗിക്കുക. സോപ്പ് പതയുമെങ്കിലും അത്ര എളുപ്പമല്ല.

ഇനി കഥയിലേക്ക് വരാം.

ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃശ്ചികമെന്ന് തോന്നുമെങ്കിലും ഒട്ടും സാങ്കല്പികമല്ല.

ആലപ്പുഴ ഹരിപ്പാട് വീടുള്ള ഒരു സുഹൃത്ത് എനിക്കുണ്ട്. പുള്ളിയുടെ വീട്ടിലെ കിണറിൽ നിന്നും എടുക്കുന്ന വെള്ളം ചേറ്‍ കലർന്നതാണ്. ഒരു ഇളം ചുവപ്പു നിറം. പുള്ളിയുടെ അടുക്കളയിൽ ഒരു ചെറിയ ഫിൽറ്റർ ഉള്ളതിനാൽ വീടിന് മൊത്തത്തിലായി വേറെ ഫിൽറ്റർ ഉണ്ടായിരുന്നില്ല. കുടിക്കാനും പാചകത്തിനും അടുക്കളയിലെ ചെറിയ ഫിൽറ്റർ ഉപയോഗിക്കും.

പുള്ളിയുടെ വിവാഹദിനം വൈകുന്നേരം ആണ് സംഭവങ്ങളുടെ തുടക്കം.

അദ്ദേഹത്തിന്റെ ഭാര്യയുടെ വീട് പത്തനംതിട്ടയിൽ ആണ്. നേരത്തെ ഞാൻ പറഞ്ഞതുപോലെ കുന്നുകളും പാറകളും ഒക്കെ ഉള്ള ഒരു ഭൂപ്രകൃതി. അവിടെ നല്ല ശുദ്ധമായ, തെളിമയുള്ള, രുചിയുള്ള വെള്ളം കുടിച്ചു വളർന്ന ഒരു പാവം യുവതി.

പ്രസ്തുത യുവതി, അഥവാ നവവധു, കല്യാണമൊക്കെ കഴിഞ്ഞു വൈകിട്ട് ഹരിപ്പാട് ഭർത്താവിന്റെ വീട്ടിൽ എത്തിച്ചേർന്നു. സ്വന്തം വീടും വീട്ടുകാരെയും പിരിഞ്ഞു വളരെ ദൂരെ, യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ എത്തി, അവിടെ മുഴുവനും അപരിചിതരുടെ ഇടയിൽ... ആ നവവധുവിന്‌ ആകെ ടെൻഷൻ ആയി. പുള്ളിക്കാരൻ ഇക്കാര്യം മനസിലാക്കി നവവധുവിന്റെ കൂടെ നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.

ഏതാണ്ട് ഇരുട്ട് വീണു. പുള്ളിയുടെ വീട്ടിൽ എത്തിയിരുന്ന ബന്ധുക്കൾ ഒക്കെ പതിയെ തിരിച്ചുപോകാൻ തുടങ്ങി.

കിട്ടിയ സമയത്ത് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ആ നവവധു വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. മണിയറയിലെ അറ്റാച്ഡ് ബാത്റൂമിന്റെ ഉള്ളിൽ കയറി പൈപ്പ് തുറന്നു.

പൈപ്പിൽ നിന്നും ചോര കലർന്ന വെള്ളം ധാര ധാരയായി വെളുത്ത് പളുങ്കുപോലത്തെ വാഷ് ബേസിനിലേക്ക് ഒഴുകുന്നു!

സിനിമയിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച! വധു ഒന്ന് ഞെട്ടി പിന്നോട്ട് ചാടി.

പലതരം ചിന്തകൾ തലയിൽ മിന്നി മാഞ്ഞു. 

മുകളിലത്തെ ടാങ്കിൽ ആരെയോ കൊന്ന് ഇട്ടിട്ടുണ്ട്! ഇതുപോലെ എന്നെയും കൊന്ന് ടാങ്കിൽ ഇടും! ഞാൻ എത്തിപ്പെട്ടത് ഒരു സീരിയൽ കില്ലറുടെ വീട്ടിലാണോ? അതുകൊണ്ടാണോ ഇവിടെ വന്ന ബന്ധുക്കൾ എന്നെ തികച്ചും അനുകമ്പയോടെ നോക്കിയത്? അല്ലെങ്കിൽ എങ്ങനെയാണ് പൈപ്പിൽ നിന്നും ചോര വരുക?

നവവധുവിനു ചെറിയ തലചുറ്റൽ പോലെ.

ഇപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞാലോ? അല്ലെങ്കിൽ വേണ്ട,വീട്ടിൽ പറഞ്ഞ കാര്യം ഭർത്താവ് അറിഞ്ഞാൽ ചിലപ്പോൾ വീട്ടുകാർ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ എന്നെ കൊന്നു ടാങ്കിൽ ഇടും.

തൽക്കാലം ബുദ്ധിപരമായി നീങ്ങാം.

ഇന്ന് ഒന്നും അറിയാത്തതായി അഭിനയിക്കാം. നാളെ രാവിലെ പകൽ വെളിച്ചത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാം.

അങ്ങനെ ആ നവവധു അന്ന് രാത്രി ഒന്നും അറിയാത്തപോലെ ഭർത്താവിനൊപ്പം അന്തിയുറങ്ങാതെ തള്ളിനീക്കി.

അടുത്ത ദിവസം രാവിലെ ഉറക്കമെഴുനേറ്റ നവവധു ആ ടാങ്കിലെ ബോഡി കാണാൻ തന്നെ ഉറപ്പിച്ചു. പറ്റുമെങ്കിൽ രണ്ടു ഫോട്ടോസ് കൂടി എടുക്കണം, തെളിവ് വേണമല്ലോ. പതിയെ ടെറസിലേക്ക് നടന്നുപോകുന്ന ഭാര്യയെ ഭർത്താവ് തടഞ്ഞു നിർത്തി. വീടിനു മുകളിലേക്ക് പോകരുതെന്നും, പോയാൽ അപകടമാണെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് കൂടി ആയപ്പോൾ ആ നവവധുവിന്റെ തലയ്ക്കുള്ളിൽ ഒരു കൗണ്ട് ഡൌൺ സ്റ്റാർട്ട് ചെയ്തു.

രക്ഷപ്പെടാനുള്ള വഴികൾ പരതി അടുക്കളയിൽ എത്തിയ നവവധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

പൈപ്പിൽ നിന്നും വരുന്ന ചോര വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്ന വീട്ടുകാർ! 

അതോടെ ഒന്ന് ഉറപ്പായി. താൻ എത്തിപ്പെട്ടത് ഒരു കംപ്ലീറ്റ് സൈക്കോ ഫാമിലിയിൽ ആണ്.

പിന്നെ "അച്ഛനെ കാണണം, അമ്മയെ കാണണം" എന്നൊക്കെ കരഞ്ഞുവിളിച്ച ആ നവവധു അന്ന് തന്നെ പത്തനംതിട്ടയിലെ തന്റെ സ്വന്തം വീട്ടിലെത്തി. 

നവവധു തന്റെ വീട്ടുകാരോട് വളരെ രഹസ്യമായി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആർക്കും ഒരു ഞെട്ടലും ഉണ്ടാകാത്തത് ആ യുവതിയെ നിരാശയാക്കി. 

പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ  അവർ പതിയെ മകളെ അടുക്കളയുടെ പുറത്തുള്ള വാഴയുടെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. 

ആ യുവതിക്ക് അതൊരു പുതിയ അറിവായിരുന്നു.

ഇപ്പോഴും ആ യുവതി ഇടയ്ക്കിടെ പറയും, "കുടിവെള്ളം പലവിധം".


Monday, February 10, 2020

എൻ്റെ "മൂന്ന് മിനിറ്റ് നിയമം"

എന്തും ചെയ്യാതെ നീട്ടിവയ്ക്കുന്ന മടിയന്മാർക്ക് ആ മടി മാറ്റാനായി വളരെ പ്രശസ്തമായ ഒരു "2-മിനിറ്റ് നിയമം" ഉണ്ട്.  ഏതാനും വർഷങ്ങൾക്കു മുൻപാണ് ഈ നിയമം എൻ്റെ കണ്ണിൽപെടുന്നത്.

ഇതാണ് ആ നിയമം:

"ഒരു കാര്യം ചെയ്തു തീർക്കാൻ 2 മിനിറ്റിൽ താഴെ മതിയെങ്കിൽ അത് നീട്ടിവയ്ക്കാതെ അപ്പോൾ തന്നെ ചെയ്തു തീർക്കുക".

ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങൾക്ക് ഒരു കറണ്ട് ബില്ല് അടയ്ക്കാൻ ഉണ്ടെന്നു കരുതുക. അതിനായി നിങ്ങൾ കമ്പ്യൂട്ടർ തുറക്കണം, ബ്രൗസർ തുറന്ന് ബാങ്ക് സൈറ്റിൽ പോയി ലോഗിൻ ചെയ്തു ബില്ലിൻറെ വിവരങ്ങൾ നൽകി പൈസ അടച്ചു ഓ.റ്റി.പി വന്നിട്ട് അതും കൊടുത്ത് പേയ്മെന്റ് പൂർത്തിയായോ എന്ന് നോക്കണം --- ഇത്രയും ചെയ്യാനുള്ള മടി കാരണം അത് പിന്നീടേക്ക്‌ മാറ്റിവയ്ക്കുന്നു എന്ന് കരുതുക. ചിലപ്പോൾ നിങ്ങൾ അത് നീട്ടിവെച്ചു നീട്ടിവെച്ചു പിന്നീട് മറന്നുപോയേക്കാം. പിന്നീട് ഫ്യൂസ് ഊരാൻ വീട്ടിൽ ആള് വരുമ്പോഴാകും നിങ്ങൾ ബിൽ അടച്ചില്ല എന്ന കാര്യം ഓർക്കുക. അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

Sunday, February 26, 2017

ഉദ്വേഗം നിറഞ്ഞ ഒരു പുസ്തകം

നിലാവെളിച്ചത്തിൽ അധികം ശബ്ദമുണ്ടാക്കാതെ രണ്ടു ഓടുകൾ ഇളക്കി മാറ്റിയാണ് കള്ളൻ ആ ബുദ്ധസന്യാസിയുടെ ചെറിയ വീടിനുള്ളിലേക്ക് കടന്നത്. ആശ്രമത്തിൽ നിന്ന് കൊണ്ടുവന്നതോ, അല്ലെങ്കിൽ ഏതെങ്കിലും ഭക്തർ സമർപ്പിച്ചതോ ആയ സ്വർണനിർമിതമായ എന്തെങ്കിലും അവിടെ നിന്നും കിട്ടാതിരിക്കില്ല എന്ന് ആ കള്ളൻ ആശിച്ചു.

ഒരു കിടപ്പുമുറിയിലാണ് കള്ളൻ കാലുകുത്തിയത്. അവിടെ കത്തിച്ചുവെച്ച എണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കള്ളൻ പമ്മി പമ്മി നടന്നു കണ്ണുകൾ കൊണ്ട് മുറിയാകെ പരതി. കള്ളന് താല്പര്യമുള്ളതായി ഒന്നും കണ്ടില്ല.

അടുത്ത മുറിയിൽ നെരിപ്പോട് കത്തുന്നത് കള്ളൻ മനസിലാക്കി. കള്ളൻ പതിയെ ആ മുറിയിലേക്ക് എത്തിനോക്കി.

കുറച്ചുകൂടി വലിപ്പമുള്ള ഒരു മുറിയാണ്. ഒരറ്റത്ത്‌ തണുപ്പിനെ ആട്ടിയകറ്റി നെരിപ്പോട് ആളിക്കത്തുന്നു. ചുവരുകളിൽ പുഞ്ചിരിക്കുന്ന ബുദ്ധന്റെ ചിത്രങ്ങളുണ്ട്. ആ മുറിയുടെ ചുവരുകളിൽ വലംവെച്ച കള്ളന്റെ കണ്ണുകൾ പെട്ടെന്ന് എന്തിലോ ഉടക്കിനിന്നു.

നെരിപ്പോടിനു മുകളിലായി മിന്നിത്തിളങ്ങുന്ന ഒരു സ്വർണനിർമിത ബുദ്ധപ്രതിമ!

Sunday, January 03, 2016

ഭ്രാന്തന്മാര്‍!

ന്യൂ ഇയര്‍ രാത്രിയിലാണ് അത് സംഭവിച്ചത്. തീരദേശ പാതയിലൂടെ കൂട്ടുകാര്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറച്ചു മുന്നിലായി ഒരു ആള്‍ക്കൂട്ടം. ബൈക്ക് നിര്‍ത്തി ഞാനും കൂട്ടുകാരും ഇറങ്ങി അവിടേക്ക് ചെന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയണമല്ലോ.

ഏതാണ്ട് അഞ്ചു മിനിട്ടിനു മുന്‍പാണ് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചത്. ആളപായമില്ല. അവര്‍ പുറത്തിറങ്ങി പരസ്പരം കുറ്റം ചാര്‍ത്തുകയാണ്. മറ്റവന്റെ തെറ്റുകൊണ്ടാണ് കാര്‍ ഇടിച്ചതെന്ന് ഇരുവരും പറഞ്ഞുകൊണ്ടിരുന്നു. രണ്ടു ഡ്രൈവര്‍മാറും നല്ലതുപോലെ "ഫിറ്റ്" ആയിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം. ഇതിനിടെയാണ് കുറച്ച് സമീപവാസികള്‍ ഓടിക്കൂടിയത്.

ഓടിക്കൂടിയ ആളുകള്‍ പിന്നീട് രണ്ടായി തിരിഞ്ഞ് പക്ഷം ചേര്‍ന്നു. ഒരു കൂട്ടര്‍ ഒരു കാറിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ മറ്റൊരു കൂട്ടര്‍ മറ്റേ കാറിന്റെ പക്ഷം ചേര്‍ന്നു. തര്‍ക്കം മൂത്തു. അവിടേയ്ക്ക് എത്തുന്ന ഓരോരുത്തരും കാറുകളെ രണ്ടും അടിമുടി നോക്കിയിട്ട് പക്ഷം ചേരുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ആക്സിഡന്റ് സീനിലും കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ആളുകളുടെ ഈ പക്ഷം ചേരല്‍. മിക്കവാറും വില കൂടിയ കാറിന്റെ ഉടമ നിരപരാധി ആയിരുന്നാല്‍പ്പോലും അപരാധിയായി അവരോധിക്കപ്പെടുകയാണ് പതിവ്.

അങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലുമൊരു കാറിന്റെ പക്ഷം ചേരണമല്ലോ. രണ്ടും ഒരേ കമ്പനിയുടെ കാറുകള്‍ തന്നെ; ഒരേ മോഡലും. രണ്ടു കാറിനും ഒരേ നിറം. രണ്ടും പെട്രോളിൽ ഓടുന്നത് തന്നെ. ഒരേ വർഷം തന്നെ പുറത്തിറങ്ങിയ കാറുകൾ ആണ്, എന്നാലും നമ്പർപ്ലേറ്റ് കണ്ടിട്ട് അവ തമ്മിൽ ഏതാനും മാസങ്ങളുടെ വ്യത്യാസം ഉണ്ടാകുമായിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു. എന്നാല്‍ പിന്നെ പുതിയ കാറിന് പക്ഷം ചേരാമെന്ന് ഞങ്ങള്‍ കരുതി.

പക്ഷെ ഞങ്ങളില്‍ ഒരുവന് എതിര്‍പ്പുണ്ടായി. ഞങ്ങൾ പുതിയ കാറിനോട് പക്ഷം ചേരുന്നത് അന്യായമാണെന്നും, പഴയ കാറിനു പോറലുകൾ കൂടുതൽ ആയതിനാൽ അതിനൊപ്പം പക്ഷം ചേരാമെന്നും അവൻ അഭിപ്രായപ്പെട്ടു.

പക്ഷം ചേരുന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആക്സിഡന്റിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മൂത്ത് അടിപിടിയായി. അതിനിടെ ദൂരെനിന്നും കുറുവടികളും പിച്ചാത്തികളും ഒക്കെയായി കുറെ ആളുകള്‍ ഓടിയടുക്കുന്നു! ചോര വീഴുമെന്ന അവസ്ഥയിലായി. ഈ സ്ഥലവും സീനും അത്ര പന്തിയല്ലാ എന്നുള്ളതുകൊണ്ടും, അടുത്ത തവണയും രണ്ടുകാലില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കണമെന്നും ആഗ്രഹം ഉള്ളതുകൊണ്ട് പക്ഷം ചേരാനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി.

പക്ഷെ പിറ്റേന്നത്തെ പത്രത്തില്‍ പ്രസ്തുത സ്ഥലത്ത് ഒരു ചെറിയ കലാപം തന്നെ ഉണ്ടായതായി വായിച്ചു. മൂന്നു ബറ്റാലിയന്‍ പോലീസ് സ്ഥലത്ത് തമ്പടിച്ചു ക്രമസമാധാനം നിലനിര്‍ത്തുന്നുവത്രേ! രണ്ടു കാറുകള്‍, അത് ഓടിച്ചിരുന്നവന്മാരുടെ കയ്യിലിരുപ്പു കാരണം കൂട്ടിയിടിച്ചതിന്, ഇത്ര വികാരം കൊണ്ട് പക്ഷം ചേര്‍ന്ന് തല്ലുകൂടാനുള്ള ചേതോവികാരം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ഭ്രാന്തന്മാര്‍!


  ***    ***    ***    ***    ***


ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള റോഡിന്‍റെ ഇരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മരങ്ങള്‍ക്ക് കീഴിലായി നടന്നുവന്ന കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ അവിടെ കുറച്ചു നാളുകളായി കൂടാരം കെട്ടി പാര്‍ത്തുവന്ന നാടോടികളും ഉണ്ടായിരുന്നു. ഈ നാടോടികളെ കുറച്ചു നാളുകളായി ട്രാഫിക് സിഗ്നലുകളില്‍ വില്‍പ്പന നടത്തുന്നത് കാണാം. അവര്‍ ഇനി നാട് മുഴുവന്‍ ഓടിയോടി മറ്റെവിടെയെങ്കിലും പോയി തമ്പടിക്കുമായിരിക്കും.

ആ കൂടാരത്തില്‍ അവര്‍പണിയെടുത്തിരുന്നു. പ്ലാസ്ടര്‍ ഓഫ് പാരീസ് കുഴച്ച് അച്ചിലൊഴിച്ച് ചെറിയ പ്രതിമകള്‍ നിര്‍മിക്കുന്നു. അതിനെ വെയിലത്ത് നിരത്തി ഉണക്കിയെടുക്കുന്നു. പിന്നീട് അതില്‍ നിറങ്ങള്‍ പൂശി വീണ്ടും ഉണക്കുന്നു. പിന്നെ തിളങ്ങുന്ന മുത്തുകളും മിനുക്കും പശചേര്‍ത്ത് ഒട്ടിചെടുക്കുന്നു. അതില്‍ വാര്‍ണീഷ് പൂശി തിളക്കമുള്ളതാക്കുന്നു. ഇങ്ങനെ മനോഹരമായ പ്രതിമകള്‍ നിര്‍മിക്കാന്‍ അവരെ ആരാണാവോ പഠിപ്പിക്കുന്നത്‌?

ഒരു കയ്യില്‍ ഒരു താലത്തില്‍ ഈ പ്രതിമകളും മറ്റേ കയ്യിലൊരു കൈക്കുഞ്ഞുമായാണ് ഇവര്‍ ട്രാഫിക് സിഗ്നലുകളില്‍ പ്രത്യക്ഷപ്പെടുക. ചുവപ്പ് സിഗ്നലില്‍ കിടക്കുന്ന കാറുകളും ബൈക്കുകളുമാണ് ഇവരുടെ ലക്‌ഷ്യം. മിക്കവാറും കാറുകളുടെ ഗ്ലാസില്‍ മുട്ടി ഇവര്‍ യാചിക്കുന്നുണ്ടാകും. ചിലരൊക്കെ അവരെ കാണാത്തതുപോലെ അഭിനയിക്കും. ചിലരൊക്കെ മാന്യമായി തലയാട്ടി നിരസിക്കും.

വല്ലപ്പോഴും ഒരിക്കല്‍ ഈ പ്രതിമകള്‍ വില്‍ക്കപ്പെടും. വിറ്റുകിട്ടുന്ന പണം അവരുടെ കയ്യിലെ കൈക്കുഞ്ഞിന്റെ വിശപ്പടക്കും. അവരുടെ കയ്യിലെ താലത്തില്‍നിന്നും ആ പ്രതിമകള്‍ കാറിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുമ്പോള്‍ ആ പ്രതിമകളുടെ നിറവും രൂപവും ആ കാറിന്റെയും, അതിനകത്തുള്ളവരുടെയും മതം വിളിച്ചുപറയും.

മതം!

Tuesday, October 13, 2015

വിവാഹവിരുന്നിലെ യാചകന്മാര്‍

വിവാഹദിവസം വൈകുന്നേരത്ത് ടൌണിലെ ഒരു ഹാളില്‍ ആയിരുന്നു റിസപ്ഷന്‍ സംഘടിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഗമമായി എത്തിച്ചേരാനുള്ള സൌകര്യത്തിനാണ് വീട് ഒഴിവാക്കി ടൌണില്‍ തന്നെ ഹാള്‍ ബുക്ക് ചെയ്തത്.

അന്ന്‍ വൈകുന്നേരം ആറുമണിയോടെ ബന്ധുക്കളും കൂട്ടുകാരും ഭാര്യവീട്ടുകാരും എത്തിച്ചേര്‍ന്നു. ഭക്ഷണവും ആഘോഷങ്ങളും തമാശപറച്ചിലും സമ്മാനപ്പൊതികളും ഫോട്ടോയെടുപ്പും, അങ്ങനെ ആകെ ഒരു ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു ഞങ്ങളെല്ലാം.

Wednesday, April 22, 2015

തവളയ്ക്കൊരു ഫ്രണ്ട് റിക്വസ്റ്റ്


അടുത്തിടെയാണ് ഒരു തവളയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഓപ്പണ്‍ ചെയ്തു നോക്കിയപ്പോള്‍ കൌതുകമുളവാക്കുന്ന കുറെയേറെ പോസ്റ്റുകള്‍ കണ്ടു.

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...